വെള്ളിയാഴ്ച രാത്രി വൈകി ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം കാറപകടത്തിൽ മരിച്ച 4 പേരും മലയാളികളാണെന്നു തിരിച്ചറിഞ്ഞു. കാറോടിച്ചിരുന്ന പാലക്കാട് ചെർപ്പുളശേരി തൃക്കടീരി വാക്കുത്ത് (അരവിന്ദം) അരവിന്ദാക്ഷന്റെ മകൻ അഭിലാഷ് (26), പാലക്കാട് പട്ടാമ്പി മുതുതല കൂട്ടപ്പുലാവിൽ (ശരത് വിഹാർ) ഉണ്ണികൃഷ്ണന്റെ മകൾ കെ.ശിൽപ (30), കോഴിക്കോട് തലക്കളത്തൂർ പറമ്പത്ത് പ്ലാക്കിയിൽ റാഹത്ത് ഹൗസിൽ റഹീമിന്റെ മകൻ മുഹമ്മദ് ഫാദിൽ (24), തിരുവനന്തപുരം പ്രാവച്ചമ്പലം പ്ലാവൂർ കോണത്ത് പരേതനായ തങ്കപ്പൻ നായരുടെ മകൾ ടി.വി ജീന (28) എന്നിവരാണു മരിച്ചത്.
ഇവർ സഞ്ചരിച്ച കാറിനു പിന്നിൽ ലോറി ഇടിച്ചതോടെ വാഹനങ്ങളുടെ കൂട്ടയിടി സംഭവിക്കുകയായിരുന്നു. മുന്നിൽ പോയ ലോറിയിലേക്കു കാർ പാഞ്ഞുകയറുകയും ആ ലോറി അതിനു മുന്നിലെ 2 ലോറികളിലും ഇവ മുന്നിലുള്ള 2 കാറുകളിലും ഇടിക്കുകയും ചെയ്തു. 2 ലോറികൾക്കിടയിൽ ഞെരിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ 4 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസും മറ്റുവാഹനയാത്രക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തിൽപെട്ട ലോറികളിലും മറ്റു കാറുകളിലും ഉണ്ടായിരുന്ന 6 പേർക്ക് പരുക്കേറ്റു. ജീന ഒഴികെയുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി.
ഇലക്ട്രോണിക് സിറ്റിയിൽ ഐടി കമ്പനി ജീവനക്കാരനായ അഭിലാഷിന്റെ സംസ്കാരം ഇന്നു രാവിലെ 9.30ന് പാമ്പാടി ഐവർമഠത്തിൽ. മാതാവ്: ബാലാമണി. സഹോദരി: അപർണ. മഹാദേവപുരയിൽ ഐടി കമ്പനി ജീവനക്കാരനായ ഫാദിൽ മാതാപിതാക്കൾക്കൊപ്പം രൂപേന അഗ്രഹാരയിലാണ് താമസം. മാതാവ്: ജസീറ. സഹോദരങ്ങൾ: ഫഫീസ്, ഹനഫാത്തിമ. മഡിവാളയിൽ അക്കൗണ്ടിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയാണ് ശിൽപ. മാതാവ്: പുഷ്പലത. മക്കൾ: ആനന്ദ്, ആദിത്യ. സഹോദരങ്ങൾ: ശരത്, ശിഖ. കംപ്യൂട്ടർ നെറ്റ്‌വർക്ക് കോഴ്സിന് പഠിക്കുകയാണു ജീന. മാതാവ്: ഗിരിജകുമാരി,. സഹോദരി: ഗംഗ