ഇടുക്കി : ജില്ലയിലെ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രമുഖ പത്രങ്ങളിൽ ഒന്നാണ് ദീപിക. ദീപികയുടെ ഇടുക്കി പേജിൽ ഇന്നു കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട വാർത്തയാണ് ചുവടെ ചേർക്കുന്നത്. മലയോര ജില്ലയുടെ വികസനത്തിന് വേണ്ടി രാഷ്ട്രീയനേതാക്കളും പാർട്ടികളും നിരവധിയായ കാര്യങ്ങൾ ചെയ്തിട്ടുണ്ട് . പട്ടയത്തിന്റെ പേരിലാണെങ്കിലും ജില്ലയിലെമറ്റു ഭു പ്രശ്നങ്ങളുടെ പേരിൽ ആണെങ്കിലും ജില്ല ഇന്നും പിന്നോക്കാവസ്ഥയിൽ ആണ്. ജില്ലയ്ക്ക് മന്ത്രിമാരെ നിരവധി തവണ ലഭിച്ചിട്ടുണ്ട്
ഇടുക്കി നിയോജകമണ്ഡലത്തിണ് മന്ത്രിയെ ലഭിക്കുന്നത് ഇതാദ്യമാണ്. പക്ഷേ ഇടുക്കിയിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത വണ്ണം വികസന പ്രവർത്തനങ്ങൾ ആരംഭിക്കുവാനോ ആരംഭിച്ചത് പൂർത്തീകരിക്കുവാനോ കഴിയാതെ പോകുന്നത് എന്താണ്. ജില്ല രൂപീകരിച്ച് 50 വർഷം കഴിഞ്ഞിട്ടും പല വാഗ്ദാനങ്ങളും ജലരേഖയായി പോവുകയാണ്. ഇതിനൊരു മാറ്റം അനിവാര്യമാണ്.വികസന കാര്യത്തിൽ രാഷ്ട്രീയം ഒഴിവാക്കണം. ദീപികയിൽ വന്ന ഈ ലേഖനം ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുമെന്ന് കരുതട്ടെ
വാഗ്ദാനങ്ങളിൽ നിറഞ്ഞ് ഇടുക്കിയുടെ 50 വർഷങ്ങൾ
ചെറുതോണി: അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഇടുക്കി ജില്ലാ ആസ്ഥാനത്ത് നിറവേറാത്ത വാഗ്ദാനങ്ങൾ നിരവധിയാണ്. ഇതിൽ മാറിവന്ന സർക്കാരുകൾ നൽകിയ വാഗ്ദാനമാണ് നിറവേറാത്തവയിലേറെയും.
ഇടുക്കിയിൽ മിനി സിവിൽ സ്റ്റേഷന്റെ ആവശ്യം ശക്തമായിരിക്കുകയാണ്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ പ്രഖ്യാപനമാണ് ഇടുക്കിയിൽ ദന്തൽ കോളജ് അനുവദിക്കുമെന്നത്. ഇപ്പോൾ ജില്ലയ്ക്ക് സമീപം ഒരു ദന്തൽ കോളജുള്ളത് കോതമംഗലത്തു മാത്രമാണ്.
പത്തുചെയിൻ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലുള്ളവർക്കു പട്ടയം ഇന്നും കിട്ടിയിട്ടില്ല. പെരിഞ്ചാംകുട്ടി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ട് വർഷങ്ങളായിട്ടും ആ പ്രദേശത്തു താമസിക്കുന്നവർക്കു പട്ടയം വാഗ്ദാനത്തിലൊതുങ്ങി. ജില്ലാ ആസ്ഥാനത്ത് മറ്റൊരു വാഗ്ദാനമായ സായി സ്പോർട്സ് സെന്റർ ഇന്നും നടപ്പായിട്ടില്ല. മറ്റൊരു വാഗ്ദാനമാണ് ഇടുക്കിയിൽ സൈക്കിൾ വെലോഗ്രാം.
ജോസ് കുറ്റിയാനി എംഎൽഎയായിരുന്ന കാലത്ത് പ്രഖ്യാപിച്ചതാണ് ഇടുക്കി -ഉടുന്പന്നൂർ റോഡ്. അദ്ദേഹത്തിനുശേഷം പല എംഎൽഎമാരും എംപിമാരും ഇടുക്കിയിൽ ജനപ്രതിനിധികളായി വന്നു. വികസനത്തിന്റെ നാഴികക്കല്ലാകുമായിരുന്ന ഈ വാഗ്ദാനം ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നു
ഇടുക്കിയിൽ 40 കോടിയുടെ ബസ് ടെർമിനൽ എവിടെ എന്ന ചോദ്യത്തിനുമുത്തരമില്ല. ചെറുതോണി പോലീസ് സ്റ്റേഷനു സമീപം പണിയാരംഭിച്ച ബസ് സ്റ്റാൻഡിന്റെ മണ്പണിപോലും പൂർത്തിയാക്കാനായിട്ടില്ല
കുളമാവ് ഹൈഡൽ ടൂറിസം പദ്ധതിക്ക് ഉമ്മൻചാണ്ടി സർക്കാർ ഒരുകോടി രൂപ അനുവദിച്ചതാണ്. പദ്ധതി എവിടെയെന്നുമാത്രം ആർക്കുമറിയില്ല. ചെറുതോണിയിൽ കെ എസ്ആർടിസിസി ഡിപ്പോ ആരംഭിക്കുമെന്ന് 20 വർഷം മുൻപുള്ള വാഗ്ദാനമാണ്. ഇതിനായി 20 വർഷം മുൻപ് ഇടുക്കി ആലിൻചുവടിനു സമീപം സ്ഥലംവരെ കണ്ടെത്തിയിരുന്നു. പിന്നീടതു ജലരേഖയായി.
മറ്റൊരു വാഗ്ദാനമായിരുന്നു ഇടുക്കിയിലും കൊന്നത്തടിയിലും അന്താരാഷ്ട്ര സ്റ്റേഡിയം, കരിന്പനിൽ സ്റ്റേഷനറി ഡിപ്പോയുടെ ജില്ലാതല ഓഫീസ് എന്നീ വാഗ്ദാനങ്ങൾക്കുമുണ്ട് 10 വയസ്. തെരഞ്ഞെടുപ്പുകാലത്തു മാത്രം ഉയരുന്ന ഒരു ഹിമാലയൻ വാഗ്ദാനമാണ് കുരുതിക്കളം- വണ്ണപ്പുറം- ചേലച്ചുവട്- ചെറുതോണി സമാന്തര ഹൈവേ.
ഇടുക്കിയിൽ താലൂക്ക് എംപ്ലോയ്മെന്റ് എക്സേഞ്ചും ജനങ്ങൾ മറന്ന വാഗ്ദാനങ്ങളിലൊന്നായി അവശേഷിക്കുന്നു. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി വില്ലേജുകളിലായി ഇനിയും പട്ടയം കിട്ടാത്ത നിരവധി കർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പെരിഞ്ചാംകുട്ടിയിൽനിന്ന് കുടിയിറക്കിയ ആദിവാസികൾ പകരം സ്ഥലം കിട്ടുമെന്ന വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്നു.
50 വർഷം പൂർത്തിയാക്കിയ മലയോര ജില്ലയായ ഇടുക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന വാഗ്ദാനങ്ങളാണ് നിറവേറപ്പെടാത്തവയിൽ അധികവും