തിരുവനന്തപുരം ∙ സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കരുത്താകുകയാണ്.
സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനു തടയിടാന്‍ സര്‍ക്കാര്‍ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചെന്ന ഇഡിയുടെ ആരോപണത്തിനു തെളിവാകുകയാണു സ്വപ്നയുടെ തുറന്നുപറച്ചിലുകള്‍.
മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി 2 കേസുകളാണു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തത്. ഇത് ഇഡിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള നിയമ പോരാട്ടത്തിനും വഴിവച്ചു. ഇൗ കേസുകളില്‍ ഇഡിക്ക് എതിരായുള്ള എഫ്‌ഐആര്‍ ഹൈക്കോടതി പിന്നെ റദ്ദാക്കിയെങ്കിലും വിടാന്‍ കൂട്ടാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും രക്ഷിക്കാമെന്നു ശിവശങ്കര്‍ പറഞ്ഞു എന്നറിയിച്ച് ഡ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥയാണു തന്നെക്കൊണ്ട് അപ്രകാരം പറയിപ്പിച്ചതെന്നുമാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടരന്വേഷണം ആരംഭിക്കണം. വ്യാജരേഖ തയാറാക്കി സ്വപ്ന സുരേഷിന് ഐടി വകുപ്പില്‍ നിയമനം തരപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ആണെന്നത് ഗൗരവമായ വെളിപ്പെടുത്തലാണ്. ക്രിമിനല്‍ കേസുകളില്‍ നിന്നു കുറ്റവിമുക്തനാകാത്ത ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് സര്‍ക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമാണ്.