തൃശൂര്‍: മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിതയ്ക്ക് വിട നല്‍കി സാംസ്‌കാരിക കേരളം. എങ്കക്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. മകന്‍ സിദ്ധാര്‍ത്ഥ് ഭരതനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം പതിനൊന്നരയോടെയാണ് മൃതദേഹം വടക്കാഞ്ചേരിയിലെ ഓര്‍മ എന്ന വീട്ടിലേക്ക് എത്തിച്ചത്.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമടക്കം ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. . മരണ വാർത്ത അറിഞ്ഞ ഉടൻ തന്നെ മകൻ സിദ്ധാർത്ഥിന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലേക്ക് മമ്മൂട്ടിയും മോഹൻലാലും അടക്കം കൊച്ചിയിലെ സിനിമാപ്രവർത്തകരെല്ലാം എത്തിയിരുന്നു. താരങ്ങളായ ദിലീപ്, കാവ്യാമാധവൻ, ഫഹദ് ഫാസിൽ, ബാബുരാജ്, രചന നാരായണൻകുട്ടി, മഞ്ജു പിള്ള, സംവിധായകൻ ഉണ്ണികൃഷ്ണൻ , ഷാജി കൈലാസ്, രമേശ് പിഷാരടി, മണികണ്ഠൻ അടക്കമുള്ളവരും ആദരാഞ്ജലി അർപ്പിച്ചു
കരൾ രോഗ ബാധിതയായ ശേഷം മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു കെപിഎസി ലളിത അവസാന നാൾ വരെ കഴിഞ്ഞിരുന്നത്. അഞ്ഞൂറിലധികം സിനിമകളിലാണ് കെപിഎസി ലളിത വേഷമിട്ടിട്ടുള്ളത്. അമ്മയായും ഭാര്യയായും സഹോദരിയായും കാമുകിയായുമെല്ലാം അവര്‍ അഭ്രപാളിയില്‍ തിളങ്ങി. നികത്താനാകാത്ത ഒരിടം മലയാള സിനിമയില്‍ ഒഴിച്ചിട്ടാണ് കെപിഎസി ലളിത എന്ന അനുഗ്രഹീത കലാകാരി യാത്രയാകുന്നത്