പാലാ: രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം ബജറ്റിൽ പാലാ ഇടം പിടിക്കുമോ എന്ന് ഇന്നറിയാം. അതിനായി കാതോർക്കുകയാണ് പാലാ. മറ്റു മണ്ഡലങ്ങളെക്കാളും അടിസ്ഥാന സൗകര്യങ്ങൾ നേടിയെങ്കിലും ഇനിയും കൂടുതൽ നേടാനായിട്ടുണ്ട്. പാതി വഴിയിൽ തുടർനടപടികളില്ലാതെ നിലച്ച പദ്ധതികളും നിരവധിയാണ്.ബജറ്റിൽ കയറിക്കൂടാൻ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഇത്തവണ ഉണ്ടായിട്ടുണ്ട്. മുടങ്ങിയ പദ്ധതികൾക്കായിട്ടാണ് സമ്മർദ്ദം ചെലുത്തപ്പെട്ടിരിക്കുന്നത്.മടങ്ങിക്കിടക്കുന്ന വലിയ പദ്ധതികളുടെ പട്ടികയുമായി ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നഗരസഭാ നേതൃത്വവും എൽ ഡി .എഫ് നേതാക്കളും മന്ത്രാലയങ്ങളെ സമീപിക്കുകയുണ്ടായിരുന്നു
എൽ.ഡി.എഫിൻ്റെ സമ്മാനം ബജറ്റിൽ പാലായ്ക്ക് ഉണ്ടാകുമെന്ന് ജോസ്.കെ.മാണി തന്നെ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പൊതുമരാമത്ത് ടൂറിസം വകുപ്പിലാണ് കൂടുതൽ പ്രതീക്ഷ. ഭൂമി ഏറ്റെടുക്കൽ മുടക്കിയതു മൂലം തുടർ നടപടി ഇല്ലാതെ കിടക്കുന്ന രണ്ടാം ഘട്ടം പാലാ റിംഗ് റോഡ്, മുത്തോലി – ഭരണങ്ങാനം ബൈപ്പാസ്, പാലാ ജനറൽ ആശുപത്രി ലിങ്ക് റോഡ് ഉൾപ്പെടെ നിരവധി റോഡുകൾക്കായി പണം ബജററിൽ വകയിരുത്തപ്പെടേണ്ടതായിട്ടുണ്ട്. നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകളുടെ പൂർത്തീകരണത്തിനും തുക വകയിരുത്തപ്പെടണം
ടൂറിസം വകുപ്പിൽ പാലാ ഗ്രീൻ ടൂറിസം പ്രൊജക്ടിൻ്റെ തുടർ നടപടിക്കും ബജറ്റ് വിഹിതം പ്രതീക്ഷിക്കുന്നു. ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ മേഖലയിൽ യാത്രി നിവാസും മറ്റ് അനുബന്ധ സൗകര്യങ്ങളുമാണ് ലക്ഷ്യം.കൃഷി വകുപ്പിൻ്റേതായ കോൾഡ് സ്റ്റോറേജോടുകൂടിയ ഫുഡ് പാർക്ക്, തൊഴിൽ വകുപ്പിൻ്റെ കീഴിൽ വ്യവസായ പരിശീലന കേന്ദ്രം എന്നിവയ്ക്കും ശുപാർശയുണ്ട്.പാലാക്കാരൻ കൂടിയായ മന്ത്രി കൈകാര്യം ചെയ്യുന്ന ജലവിഭവ വകുപ്പിൽ നിന്നാണ് കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത്. എക്കാലവും വേനലിൽ കരിഞ്ഞിണങ്ങുന്ന മീനച്ചിലാറ്റിൽ ജലoഒഴുക്കുവാനും ശേഖരിച്ചു നിർത്തുവാനും നദിയുടെ ശുചീകരണവും ജലവിതരണ പദ്ധതികളുടെ വിപുലീകരണവും പൂർത്തീകരണവും ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതികളും പ്രതീക്ഷിക്കുന്നു.അരുണാപുരത്ത് ജലവിഭവ വകുപ്പിൻ്റെ ഭൂമിയിൽ ഓഫീസ് കോoപ്ലക്സിനും ശുപാർശയുണ്ട്.1976 മുതൽ 13 ബജററുകളിൽ ഇടം പിടിച്ച പാലായുടെ നാമം ഇത്തവണ വീണ്ടും എഴുതപ്പെടാനിടയുണ്ടെന്നാണ് വിവരം. ഇതിനായി പാലാ കാതോർക്കുന്നു