Fri. Apr 19th, 2024

സംസ്ഥാന ബജറ്റ് ഇന്ന്; ‘നാടിന്റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനം ലക്ഷ്യം’

Keralanewz.com

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെയും ധനമന്ത്രിയുടെയും ആദ്യ സമ്ബൂര്‍ണ ബജറ്റാണിത്.

രാവിലെ ഒമ്ബതിന് ബജറ്റ് പ്രസംഗം ആരംഭിക്കും.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റിന് രൂപം നല്‍കിയിരിക്കുന്നത്. സമ്ബൂര്‍ണ ബജറ്റെന്ന സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ പക്ഷെ നിലവിലെ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. അടുത്ത സാമ്ബത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ 16,000 കോടി രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണില്‍ ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലായാല്‍ ശേഷിക്കുന്ന 9 മാസം 9000 കോടിയുടെ കുറവ് വരും. റവന്യു നഷ്ടം നികത്തുന്നതിനുള്ള വിഹിതവും കാര്യമായി കുറയും. എന്നാല്‍ ജിഎസ്ടി നഷ്ടപരിഹാരം കൂടി കണക്കാക്കിയുള്ള വരുമാനമാകും ബജറ്റ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുക.

ചെലവുകള്‍ കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ വരുമാനം ഉയര്‍ത്തുക എന്നതാണ് സംസ്ഥാനത്തിന് മുന്നിലെ മാര്‍ഗം. അതിനാല്‍ വരുമാന വര്‍ധനവിനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും വര്‍ധിപ്പിച്ചേക്കും. ഭൂമിയുടെ ഉപയോഗം അനുസരിച്ച്‌ ഭൂനികുതി പരിഷ്‌കരിക്കുന്നതും പരിഗണനയില്‍ ഉണ്ട്. മറ്റുള്ള നികുതികള്‍ തത്കാലം വര്‍ധിപ്പിച്ച്‌ ജനങ്ങളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയില്ല. പകരം നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കും.

കെഎന്‍ ബാലഗോപാലിന്റെ രണ്ടാം ബജറ്റാണിത്. കഴിഞ്ഞ തവണ അവതരിപ്പിച്ച ആദ്യ ബജറ്റ് മുന്‍മന്ത്രി തോമസ് ഐസകിന്റെ ബജറ്റിന്റെ അനുബന്ധമായിരുന്നു. അതിനാല്‍ ബജറ്റ് അവതരണത്തിന് ദൈര്‍ഘ്യം വളരെ കുറവായിരുന്നു. എന്നാല്‍ ഇത്തവണ ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ബജറ്റ് അവതരണം നീളും.

സംസ്ഥാനം സാമ്ബത്തിക വീണ്ടെടുപ്പിന്റെ അന്തരീക്ഷത്തിലാണെന്ന് മന്ത്രി പ്രതികരിച്ചു. സാധാരണ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടുള്ളതാണ് ബജറ്റ്. കേരളത്തെ കൂടുതല്‍ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. കൃഷി, വ്യവസായം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചു ചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികള്‍ രൂപപ്പെടുത്തണം. നല്ല മണ്ണും ജലവും വെളിച്ചവും തൊഴില്‍ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുന്‍ഗണന. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു

Facebook Comments Box

By admin

Related Post