വയനാട് : മാനന്തവാടിയിൽ ആർടിഒ ഓഫീസ് ജീവനക്കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവക സ്വദേശിനി സിന്ധു (42) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സീനിയർ ക്ലർക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു സിന്ധു
സഹോദരന്റെ വീട്ടിലെ കിടപ്പ് മുറിയിൽ ബുധനാഴ്ച രാവിലെയാണ് സിന്ധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഭിന്ന ശേഷിക്കാരിയായ സിന്ധു അവിവാഹിതയാണ്
അതേസമയം സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങളെ തുടർന്നാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരൻ നോബിൾ ആരോപിച്ചു. എന്നാൽ സിന്ധുവുമായി ആർടിഒ ഓഫീസിലെ ജീവനക്കാർക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആർടിഒ പ്രതികരിച്ചു