തിരുവനന്തപുരം: സമസ്ത നേതാവ് പെൺകുട്ടിയെ അപമാനിച്ചത് അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പെൺകുട്ടിക്ക് വിലക്ക് കൽപ്പിച്ച മതനേതൃത്വത്തിന്റെ നീക്കം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്ന നടപടിയാണിത്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും സതീദേവി ആവശ്യപ്പെട്ടു.
മലപ്പുറം രാമപുരത്തെ ചടങ്ങിലാണ്, വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ ഇടപെട്ടത്. പുരസ്കാരം വാങ്ങാൻ സംഘാടകർ പത്താം ക്ലാസ് വിദ്യാർഥിനിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പെൺകുട്ടി എത്തി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു
സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാൻ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നു