തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബ് വീണത്.
എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനടക്കമുള്ള മുതിർന്ന സിപിഎം നേതാക്കളെല്ലാം സംഭവ സ്ഥലത്തെത്തി. കെ.പി.സി.സി ഓഫീസിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ എ.കെ.ജി സെന്റർ അടക്കമുള്ള പ്രധാന പാർട്ടി ഓഫീസുകൾക്ക് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബോംബ് പൊട്ടിയതോടു കൂടി വലിയ രീതിയിലുള്ള പുക അനുഭവപ്പെട്ടതായും വലിയ ശബ്ദമുണ്ടായതായും ഇ.പി ജയരാജൻ പറഞ്ഞു. ഇത് ആക്രമണങ്ങളുടെ ബാക്കി പത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് മുതിർന്ന സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ചു നടത്തി. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്ന് സിപിഐ എം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു.
ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. കോൺഗ്രസിന്റേത് അപകടകരമായ രാഷ്ട്രീയക്കളിയെന്ന് എ. വിജയരാഘവൻ പ്രതികരിച്ചു. സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ഉണ്ടായതെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞു