മലവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തി കരയിൽ കയറി രാത്രി ഇരതേടിയിറങ്ങിയ വൻ പെരുമ്പാമ്പ് പിടിയിൽ. കടപ്പാട്ടൂർ ഒഴുകയിൽ റോഡിൽനിന്നാണ് 12 അടിയോളം നീളമുള്ള 20 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പ് പിടിയിലായത്.
പാമ്പിനെ കണ്ട് നാട്ടുകാർ കൂടിയതോടെ പാമ്പ് റോഡരുകിലെ കാടും പടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ചു.വിവരം അറിയിച്ചതിനെ തുടർന്ന് അന്തീനാട്ടിൽ നിന്ന് എത്തിയ വനം വകുപ്പ് പരിശീലനം നേടിയ സയന്റിഫിക് സ്നേക് റെസ്ക്യൂവർ ജോസഫ് തോമസാണ് (സിബി അന്തീനാട്) രാത്രി പത്തോടെ പാമ്പിനെ കുടുക്കിയത്. വ്യാഴാഴ്ച വനം വകുപ്പ് വണ്ടൻപതാൽ റേഞ്ചിന് പാമ്പിനെ കൈമാറുമെന്ന് കൈമാറും.
കടപ്പാട്ടൂർ ചെറുകരത്താഴെ സജു രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് റോഡിൽ കുറുകെ കിടന്ന പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിസരവാസികളുടെ വലിയ കൂട്ടം പെരുമ്പാമ്പിനെ കാണാൻ എത്തിയിരുന്നു. വർഷകാലത്ത് മീനച്ചിലാറ്റിൽനിന്ന് വെള്ളം കയറി ഒഴുകുന്ന കൈത്തോട് വഴി കരയിൽ എത്തിയതാകാം പാമ്പ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു