വിവാഹേതര ബന്ധം, സ്വവര്‍ഗ ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരതീയ ശിക്ഷ നിയമത്തിലെ പുതിയ ബില്ലില്‍ നിന്ന് ഒഴിവാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇതു സംബന്ധിച്ച വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതി സുപ്രധാന വിധികളിലൂടെ ചൂണ്ടിക്കാട്ടിയതാണ്.മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377-ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.
അതേസമയം, വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച സംബന്ധിച്ച വിവാദ വ്യവസ്ഥ പുതിയ ബില്ലിലും നിലനിര്‍ത്തി.പ്രായപൂര്‍ത്തിയായ സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികള്‍ എന്നിവ പീഡനപരിധിയില്‍ വരില്ലെന്നാണ് ഇതിലുള്ളത്.പുതിയ ബില്‍ അംഗീകരിക്കപ്പെട്ടാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വകുപ്പുകള്‍ ശിക്ഷാനിയമത്തില്‍ ഇനി ഒറ്റ അധ്യായത്തിന് കീഴിലാകും.ബില്ലിലെ 5-ാം അധ്യായത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നിലവില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തില്‍ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകള്‍ ഉള്ളത്.