സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോര്‍ട് കമ്മിഷണര്‍ വിവേക് ഭീമാൻവര്‍ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി.
കേരള മാതൃകയില്‍ എ ഐ കാമറകള്‍ മഹാരാഷ്ട്രയില്‍ സ്ഥാപിക്കാൻ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു.
എ ഐ ക്യാമറ ഡിസ്ട്രിക്‌ട് കണ്‍ട്രോള്‍ റൂം, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നി ഓഫീസുകള്‍ സന്ദര്‍ശിച്ച അദ്ദേഹം, ട്രാൻസ്‌പോര്‍ട് കമ്മീഷണറേറ്റില്‍ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കെല്‍ട്രോണ്‍ സംഘത്തെ എ ഐ കാമറ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് ശ്രീ വിവേക് ഭീമാൻവര്‍ അറിയിച്ചു.
എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയില്‍ എ ഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ എഐ ക്യാമറ പദ്ധതി വൻവിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി അറിയിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ എ ഐ ക്യാമറ പദ്ധതിയുടെ വിജയമായി കണക്കാക്കാമെന്നും മന്ത്രി ആൻ്റണി രാജു അറിയിച്ചു.