”ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് നിങ്ങളാണ്. ആ സ്വപ്നം ഞാന്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു…”
സിറാജിന്റെ ജീവിതത്തില്‍ നിന്ന് പലതും പഠിക്കാം. അയാള്‍ തോറ്റുപോയവരുടെ പ്രതിനിധിയാണ്. തോല്‍വിയില്‍ നിന്ന് ജീവിച്ച് വിജയിക്കാനുള്ള പ്രചോദനമാണ്…
പണ്ട് ഷാര്‍ജയില്‍ വെച്ച് ശ്രീലങ്ക ഇന്ത്യയെ കേവലം 54 റണ്ണുകള്‍ക്ക് എറിഞ്ഞിട്ടിരുന്നു. പിന്നീട് നടന്നൊരു ഏഷ്യാകപ്പ് ഫൈനലില്‍ അജാന്ത മെന്‍ഡിസ് ആറുവിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ നാണം കെടുത്തി. ആ രണ്ട് കണക്കുകളും സിറാജ് ഒറ്റയ്ക്ക് വീട്ടിയിരിക്കുന്നു. അതിന് അയാള്‍ക്ക് വേണ്ടിവന്നത് കേവലം 15 ഡെലിവെറികളാണ്.
ബാപ്പ കൊടുത്ത 70 രൂപയും കൊണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് പാഞ്ഞ പയ്യനായിരുന്നു സിറാജ്. അയാള്‍ ഇന്ന് ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിന് ലക്ഷങ്ങള്‍ നല്‍കുന്നു. അത് വല്ലാത്തൊരു കഥയാണ്…!
സിറാജിന് ഇനി സന്തോഷപൂര്‍വ്വം ബാപ്പയെ കാണാന്‍ പോകാം. ആ ഖബറിനുമുമ്പില്‍ വെച്ച് തല ഉയര്‍ത്തിപ്പറയാം-
”നന്നായി കളിക്കണമെന്നും ഇന്ത്യയുടെ അഭിമാനമാവണമെന്നും നിങ്ങള്‍ എന്നും എന്നോട് പറയാറില്ലേ? ഇപ്പോള്‍ ഈ രാജ്യം എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണ് ബാപ്പാ….!”