കോട്ടയം ലോക്സഭാ സീറ്റിൽ പി ജെ ജോസഫ് തന്നെ മത്സരിക്കും എന്ന വാർത്ത വന്നതോടെ യുഡിഎഫിലും കേരള കോൺഗ്രസിലും പൊട്ടിത്തെറി തുടങ്ങി. മാണി ഗ്രൂപ്പ് യുഡിഎഫിൽ നിന്ന് പോയപ്പോൾ കൂടെ പോകാതെ നിന്ന സജി മഞ്ഞക്കടമ്പന്റെയും പ്രിൻസിന്റെയും ഒക്കെ ലക്ഷ്യം ഒഴിവു വരുന്ന സീറ്റുകളായിരുന്നു. പ്രിൻസിന് ഏറ്റുമാനൂർ സീറ്റ് ലഭിച്ചെങ്കിലും പരാജയപ്പെട്ടു. അസംബ്ലിയിൽ തഴയപ്പെട്ട സജി ലോക്സഭ ലക്ഷ്യം വെച്ച് ഊർജിതമായ പ്രവർത്തനങ്ങളായിരുന്നു നടത്തിവന്നത്. മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും ശക്തമായി ഇടപെടുന്ന താൻ തഴയപ്പെട്ടാൽ മറ്റു വഴികൾ തേടേണ്ടിവരും എന്ന് തന്റെ സന്തത സഹചാരികളോട് സൂചിപ്പിച്ചതായിട്ടാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നറിയുന്നത്.
മാണി ഗ്രൂപ്പിനെ കോട്ടയം ജില്ലയിലെ സീറ്റുകൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ജോസഫിനെ കൂട്ട് പിടിച്ച് പുറത്താക്കാൻ മുൻ കൈ എടുത്ത കോൺഗ്രസ് നേതാക്കൻമാരാണ് വെട്ടിലായിരിക്കുന്നത്. പാർലിമെന്റ് സീറ്റ് മോഹിച്ച നേതാക്കൻമാർ അണികളില്ലാത്ത പാർട്ടിക്ക് വേണ്ടി പണിയെടുക്കേണ്ടിവരുമെ ന്നതാണ് അവരെ ധർമ്മ സങ്കടത്തിലാക്കുന്നത്. ജോസഫിന്റെ കടന്നുവരവിനെ പ്രതിരോധിക്കാൻ , അച്ചു ഉമ്മ നെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് രണ്ടാം നിര നേതാക്കൻമാർ ഉയർത്തുന്നത്.
എന്നാൽ ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമായ മണ്ഡലത്തിൽ സഭയുമായി ബന്ധമുള്ള കേരളാ കോൺഗ്രസിനെ പിണക്കുന്നതു ബുദ്ധിയല്ല എന്ന നിലപാടുളള നേതാക്കൻമാരും കുറവല്ല.
യു പി എ യിലും എൻ ഡി എ ലും എം പി യും മന്ത്രിയുമായിരുന്ന പി സി തോമസും കോട്ടയം സീറ്റ് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്. ലോക്സഭയിൽ തനിക്കുള്ള അനുഭവവും നാട്ടുകാരൻ എന്ന പരിഗണനയും തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ അഭിപ്രായ സ്ഥിരതയില്ലാത്ത തോമസിന് സീറ്റ് നൽകി ജയിപ്പിച്ചാൽ, വീണ്ടും പഴയ ബിജെപി ബന്ധം പൊടി തട്ടിയെടുക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾ പങ്ക് വെക്കുന്നു.