കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് ചുക്കാൻ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമെന്ന് കണ്ടെത്തല്‍.
സിഐഎസ്‌എഫ് അസിസ്റ്റന്റ് കമാൻഡന്റും കസ്റ്റംസ് ഓഫീസറും ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ഇവര്‍ കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കടത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. സിഐഎസ്‌എഫ് അസി. കമാൻഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഓഫീസറെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത് പൊലീസിന് ലഭിച്ചിരുന്നു. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വര്‍ണം വാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ഇടപാടിനായി ഉദ്യോഗസ്ഥരും കടത്തുകാരും പ്രത്യേക മൊബൈല്‍ സിമ്മുകളും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപാടുകളുടെ തെളിവും ലഭിച്ചിട്ടുണ്ട്.