ഹരിപ്പാട്: സ്വര്‍ണമാലയും മോതിരവും കവരാനായി സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ചുകൊന്നശേഷം വെള്ളക്കെട്ടില്‍ തള്ളിയ ആള്‍ അറസ്റ്റില്‍
ഹരിപ്പാട് തുലാംപറമ്ബ് വടക്കുംമുറി മാടവന കിഴക്കതില്‍ വീട്ടില്‍ ഗോപാലകൃഷ്ണൻ (67) ആണ് പിടിയിലായത്.
തുലാംപറമ്ബ് വടക്ക് പുത്തൻപുരയ്ക്കല്‍ പടീറ്റതില്‍ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു പോലീസ് പറഞ്ഞു. ചെറുതന ആയാപറമ്ബില്‍ വാടകവീട്ടിലായിരുന്നു ഗോപാലകൃഷ്ണൻ താമസിച്ചിരുന്നത്.
ചന്ദ്രൻ ധരിച്ചിരുന്ന ഒരുപവന്റെ മോതിരം പ്രതിയുടെ ബന്ധു ഹരിപ്പാട്ടെ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചിരുന്നതു പോലീസ് കണ്ടെടുത്തു. പതിവായി ധരിക്കാറുള്ള സ്വര്‍ണമാല സംഭവദിവസം ചന്ദ്രൻ വീട്ടില്‍ ഊരിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണു ചെറുതന വെട്ടുവേലില്‍ ക്ഷേത്രത്തിനു സമീപത്തെ മഠത്തില്‍ തോട്ടില്‍ കണ്ടത്.
മഴയത്ത് കാല്‍വഴുതിവീണു മരിച്ചതാകാമെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു. വീഴ്ചയില്‍ കല്ലില്‍ത്തട്ടിയാലും ഇതേരീതിയില്‍ മുറിവുണ്ടാകാമെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പോലീസിനെ അറിയിച്ചിരുന്നു. ചന്ദ്രന്റെ സൈക്കിളും മൃതദേഹംകിടന്ന വെള്ളക്കെട്ടും തമ്മില്‍ 30 മീറ്ററോളം അകലമുണ്ടായിരുന്നു. സ്ഥലപരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പി. ജി. അജയ്നാഥ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിനു ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വെട്ടുവേലില്‍ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലേക്ക് ചന്ദ്രൻ പോകുന്നതിന്റെ അവ്യക്തമായ ദൃശ്യം ലഭിച്ചു. എന്നാല്‍, അവിടെനിന്നു പുറത്തേക്കുവരുന്ന ദൃശ്യം കണ്ടതുമില്ല. തുടര്‍ന്ന് ഈ വീട്ടില്‍ താമസിക്കുന്ന ഗോപാലകൃഷ്ണന്റെ നീക്കം സംഘം രഹസ്യമായി നിരീക്ഷിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സാമ്ബത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ചന്ദ്രനോട് പണം കടംചോദിച്ചെന്നും തരാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തടികൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണു പ്രതിയുടെ മൊഴി.