തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കി കെ പി സി സി.
മതസ്പര്‍ദ്ധ വളര്‍ത്തും വിധം കുപ്രചരണം നടത്തിയെന്നാരോപിച്ചാണ് കെ പി സി സി പരാതി നല്‍കിയത്. പൊതു പ്രവര്‍ത്തകരുടെ വസ്തുതാ വിരുദ്ധമായപരാമര്‍ശങ്ങൾ അന്വേഷിക്കണമെന്നും പരാതിയില്‍ കെ പി സി സി ആവശ്യപ്പെട്ടിട്ടുണ്ട്.
എം വി ഗോവിന്ദന് പുറമേ ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍, ഇടത് സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോള്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഐ പി സി 153 എ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തണമെന്നാണ് ആവശ്യം. കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. സരിനാണ് പരാതി നല്‍കിയത്.
കളമശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്താകെ നിരവധി കേസുകള്‍ ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന മിക്ക പോസ്റ്റുകള്‍ നീക്കിയതായി സെെബര്‍ ക്രെെം വിഭാഗം അറിയിച്ചു.
അതേസമയം, കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവ്വ കക്ഷി സമ്മേളനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.