മുംബൈ: ഏകദിന സെഞ്ച്വറിയിൻ തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ ഇന്ത്യൻ താരം വിരാട് കോഹ്ലിക്ക് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍
തന്റെ റെക്കോര്‍ഡ് ഭേദിക്കാൻ ഉടൻ തന്നെ സാധിക്കട്ടെയെന്ന് സച്ചിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോഹ്ലി വളരെ നന്നായി കളിച്ചെന്നും അദ്ദേഹം പറഞ്ഞു.
”നന്നായി കളിച്ചു, വിരാട്. 49ല്‍നിന്ന് 50ല്‍(വയസ്) എത്താൻ ഞാൻ 365 ദിവസമെടുത്തു. വരുംദിവസങ്ങളില്‍ തന്നെ 49ല്‍നിന്ന് 50ലെത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍”-സച്ചിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
49 സെഞ്ചറികളാണ് നിലവില്‍ കോലിക്കും സച്ചിനുമുള്ളത്. ഒരു ഏകദിന സെഞ്ചറി കൂടിയായാല്‍ സച്ചിനെ പിന്നിലാക്കി 50 സെഞ്ചറികളെന്ന നേട്ടത്തിലേക്കു കോലിയെത്തും.
സച്ചിൻ തെൻഡുല്‍ക്കര്‍ 463 മത്സരങ്ങള്‍ കളിച്ചാണ് 49 ഏകദിന സെഞ്ചറികളിലെത്തിയത്. പക്ഷേ കോലിക്ക് ആകെ 290 മത്സരങ്ങള്‍ മാത്രമാണ് ഇതിനു വേണ്ടിവന്നത്. ഈ ലോകകപ്പില്‍ തന്നെ കോലി സച്ചിനെ മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 35 വയസ്സുമാത്രം പ്രായമുള്ള കോലി സെഞ്ചറികളുടെ എണ്ണത്തില്‍ പുത്തൻ റെക്കോര്‍ഡ് തന്നെ കെട്ടിപ്പടുക്കുമെന്ന് ഉറപ്പാണ്.
ജന്മദിനത്തില്‍ തന്നെ സെഞ്ചറി നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി ഇതോടെ ഇടം പിടിച്ചു. പിറന്നാള്‍ ദിനത്തില്‍ സെഞ്ചറി തികയ്ക്കുന്ന ഏഴാമത്തെ മാത്രം താരമാണു വിരാട് കോലി. ജന്മദിനത്തില്‍ നൂറു തികച്ച ആദ്യ താരം ഒരു ഇന്ത്യക്കാരനാണ്, വിനോദ് കാംബ്ലി. 1993 ല്‍ 21 വയസ്സു തികഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെ കാംബ്ലി സെഞ്ചറി നേടിയത്. ഷാര്‍ജ സ്റ്റേഡിയത്തില്‍ സച്ചിൻ സെഞ്ചറി തികച്ചത് താരത്തിന്റെ 25-ാം ജന്മദിനത്തിലായിരുന്നു.
സനത് ജയസൂര്യ, റോസ് ടെയ്‍ലര്‍, ടോം ലാഥം എന്നിവരും ജന്മദിനത്തിലെ സെഞ്ചറിക്കാരാണ്. 2023 ഏകദിന ലോകകപ്പില്‍ കോലിക്കു പുറമേ മറ്റൊരാള്‍കൂടി ജന്മദിനത്തില്‍ സെഞ്ചറി നേടിയിട്ടുണ്ട്. ഓസീസ് താരം മിച്ചല്‍ മാര്‍ഷാണ് അത്. മാര്‍ഷ് പാക്കിസ്ഥാനെതിരായ സെഞ്ചറി തികച്ചത് പിറന്നാള്‍ ദിനത്തിലായിരുന്നു.