ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏറ്റുമുട്ടലില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു.
രണ്ടാമത് വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയെ വെര്‍ച്വലായി അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ അഥോറിറ്റി പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസുമായി സംസാരിച്ചെന്നും ഗാസയിലെ ജനങ്ങള്‍ക്കുള്ള ഇന്ത്യയുടെ സഹായം കൈമാറിയതായും മോദി പറഞ്ഞു.
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കായി ദക്ഷിണ്‍ എന്നപേരില്‍ ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ എക്സലൻസും മോദി ഉദ്ഘാടനം ചെയ്തു. ദക്ഷിണ രാജ്യങ്ങള്‍ക്ക് കൂടിയാലോചന, സഹകരണം, ആശയവിനിമയം, സര്‍ഗാത്മക, ക്രിയാത്മകത എന്നീ അഞ്ചു കാര്യങ്ങള്‍ ആവശ്യമാണെന്നും മോദി പറഞ്ഞു.
ഗ്ലോബല്‍ സൗത്തിലെ 125 രാജ്യങ്ങള്‍ പങ്കെടുക്കുന്ന വോഗ്സ് യോഗം കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ വെര്‍ച്വലായി നടത്തിയിരുന്നു. പത്തു ഘട്ടങ്ങളായാണു ഗ്ലോബല്‍ സൗത്ത് യോഗം സംഘടിപ്പിക്കുക.