തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നേതാക്കളെ പൂട്ടാനുള്ളനീക്കവുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചു.
സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂര്‍ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം.
ബാങ്ക് സെക്രട്ടറി സുനില്‍, മുൻ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. സിപിഎമ്മിന്‍റെ സമാന്തര കമ്മിറ്റിയാണ് ലോണ്‍ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തില്‍ ഭരണ സമിതിയ്ക്ക് മറ്റ് റോള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴികള്‍.
കള്ളപ്പണ ഇടപാട് ഘട്ടത്തില്‍ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുൻ മാനേജര്‍ ബിജു കരീമിന്‍റെ ആവശ്യപ്രകാരം ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ രണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാൻ ഇഡി കോടതിയെ സമീപിച്ചിട്ടുള്ളത്.