കൊൽക്കത്ത:ലോകകപ്പില്‍ പാപികള്‍ പങ്കെടുത്ത മത്സരം ഒഴികെ മറ്റെല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിച്ചു’; രൂക്ഷ പ്രതികരണവുമായി മമത ബാനര്‍ജി; ടീമിന്റെ പരിശീലന ജേഴ്‌സി കാവി നിറത്തിലേക്ക് മാറ്റിയെന്നും ആരോപണം
ലോകകപ്പ് ഫൈനല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലോ മൂംബയിലെ വാങ്കഡെയിലോ നടന്നിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം ജയിക്കുമായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
പാപികള്‍’ പങ്കെടുത്ത ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ലോകകപ്പിലെ ബാക്കി എല്ലാ മത്സരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയിച്ചുവെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത ബാനർജി.
രാജ്യത്തെ ക്രിക്കറ്റ് ടീമിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും മമത ബാനര്‍ജി ആരോപിച്ചു.
അവര്‍ പരിശീലന ജേഴ്‌സി കാവി നിറത്തിലേക്ക് മാറ്റി. പ്രധാന ജേഴ്‌സി മാറ്റാനും ആഗ്രഹിച്ചിരുന്നു, എന്നാല്‍ കളിക്കാര്‍ അതിനെ എതിര്‍ത്തുവെന്നും ബിജെപിക്ക് നീല നിറം ഇഷ്ടമല്ലെന്നും കാവി നിറം എല്ലായിടത്തും പ്രചരിപ്പിക്കുകയാണെന്നും മമത ആരോപിച്ചു.
അഹ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയ ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളിലും ഗംഭീര വിജയം നേടിയ ഇന്ത്യയ്ക്ക് ഫൈനലില്‍ കാലിടറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ ഫൈനല്‍ മത്സരം കാണാന്‍ എത്തിയിരുന്നു.
പ്രധാനമന്ത്രിയെയും അമിത് ഷായെയും ഉദ്ദേശിച്ചു മമത നടത്തിയ ആക്ഷേപത്തിന് ഇതുവരെ ആരും മറുപടി നൽകിയിട്ടില്ല. വരും ദിവസങ്ങൾ കൊൽക്കത്ത സാക്ഷിയാകാൻ പോകുന്നത് ബി ജെ പി യും മമതയുമായുള്ള തുറന്ന ഏറ്റുമുട്ടലിനായിരിക്കും.