ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഗംഭീര വിജയത്തോടെ എതിരാളിയില്ലാത്ത പോരാളിയായി നരേന്ദ്ര മോദി മാറി.
ലോക്സഭ ഇലക്ഷന്റെ ഫൈനൽ എന്ന് കൊട്ടിഘോഷിച്ച് നടന്ന നിയമസഭ ഇലക്ഷനുകളിൽ ബി ജെ പി മൂന്ന് സംസ്ഥാനങ്ങളിൽ വെന്നിക്കൊടി പാറിച്ചപ്പോൾ കോൺഗ്രസിന് തെലങ്കാന കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മൂന്ന് സംസ്ഥാനങ്ങളില്‍ മിന്നും ജയം സ്വന്തമാക്കിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ ആത്മവിശ്വാസത്തോടെയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് വ്യക്തമായ ലീഡ് ഉറപ്പിച്ച് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.
തെലുങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയമുറപ്പിക്കാൻ സാധിച്ചത്. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നേറ്റമായിരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജനവിധി ഊഹക്കണക്കുകളെ തൂത്തെറിഞ്ഞ് തിളക്കമാര്‍ന്ന ജയം ബിജെപിക്ക് സമ്മാനിക്കുകയായിരുന്നു.
രണ്ട് പതിറ്റാണ്ടായി അധികാരം കൈയാളുന്ന മധ്യപ്രദേശിലെ ജയമാണ് ബിജെപിക്ക് ഏറ്റവും മധുരിക്കുന്നത്. പ്രചരണത്തില്‍ ശക്തമായി രംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിനെ ജനവിധിയില്‍ ബഹുദൂരം പിന്നിലാക്കാൻ ശിവരാജ് സിംഗ് ചൗഹാനും സംഘത്തിനും കഴിഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ച രാജസ്ഥാനില്‍ പാര്‍ട്ടിയിലെ തമ്മിലടിയാണ് തോല്‍വിയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയി നടന്ന തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സംസ്ഥാനത്തെ വിജയങ്ങള്‍ ലോക്സഭയിലും തുടര്‍ന്നാല്‍ മൂന്നാം തവണയും രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിക്ക് നിഷ്പ്രയാസം നടന്നുകയറാൻ കഴിയും.