തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്.
ഇന്നത്തെ കുട്ടികളുടെ നിലവാരത്തകർച്ച എത്ര മാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. എസ്‌എസ്‌എല്‍സി ചോദ്യപ്പേപ്പര്‍ തയാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്.
”ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ 50 ശതമാനത്തില്‍ കൂടുതല്‍ വെറുതെ മാര്‍ക്ക് നല്‍കരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവര്‍ക്കു പോലും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാല്‍… എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ എ പ്ലസ് ഉണ്ട്. എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍കുന്നു. 50 ശതമാനം മാർക്ക് വരെ ദാനമായി നൽകിക്കോ പക്ഷേ ബാക്കി അമ്പത് ശതമാനം എഴുതിയിരിക്കുന്ന ഉത്തരത്തെ ആധാരമാക്കി തന്നെയായിരിക്കണം എന്നും ഷാനവാസിന്റെ ശബ്ദരേഖയില്‍ പറയുന്നു.