തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖല കടന്ന് പോകുന്നത് സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയിലൂടെയെന്ന് കേന്ദ്രമന്ത്രി വി.
മുരളീധരൻ. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ആനുകൂല്യം കേരളത്തിലെ എട്ട് ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് നഷ്ടമായി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷി വകുപ്പ് വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. നെല്ല് ഉത്പാദിപ്പിച്ച് നല്‍കിയ കര്‍ഷകനെ കടക്കെണിയിലാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അശാസ്ത്രീയമായ പിആര്‍എസ് വായ്പാസമ്ബ്രദായം അവസാനിപ്പിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. നാവായിക്കുളത്ത് ശബരീശ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്ബനി ലിമിറ്റഡിന്‍റെ രണ്ടാമത് എഫ്പിഒ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷക കൂട്ടായ്മകള്‍ക്ക് വികസിത ഭാരത സൃഷ്ടിയില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കര്‍ഷക ശക്തി ഊട്ടിയുറപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി FPO കള്‍ക്ക് രൂപം നല്‍കിയത്. കൃഷിയില്‍ നിന്ന് സ്ഥിരവരുമാനം ഉറപ്പാക്കി കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാനുള്ള പദ്ധതികള്‍ ആണ് രാജ്യത്ത് കേന്ദ്രം നടപ്പാക്കി വരുന്നത്. ഡ്രോണ്‍ ഉപയോഗമടക്കം കാര്‍ഷിക രംഗത്ത് സാങ്കേതികതവിദ്യയിലൂടെ വലിയ മാറ്റങ്ങള്‍ നടപ്പിലാക്കി വരുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.