ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ കോൺഗ്രസിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി
ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്ന് ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം. ബാങ്ക് കാഷ്യര്‍ പോലും പറയുന്നു താന്‍ പോലും ഇത്രയും കാശ് കണ്ടിട്ടില്ലെന്ന്.
പക്ഷേ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഷാ പറഞ്ഞു. നേരത്തെയും കോണ്‍ഗ്രസ് എംപിയ്‌ക്കെതിരായ ആദായനികുതി റെയ്ഡില്‍ രാഹുല്‍ ഗാന്ധിയുടേയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.
എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ അമിത് ഷാ വെളിപ്പെടുത്തിയില്ല. ഇതുവരെ 351 കോടി രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് പിടിച്ചെടുത്തത്.
‘തുടര്‍ച്ചയായി അഞ്ച് ദിവസം നോട്ട് എണ്ണിക്കഴിഞ്ഞു. എണ്ണുന്ന 27 മെഷീനുകളും ‘ഹോട്ട്’ ആയി മാറി. ഇത് കാശ് എണ്ണല്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്’, അമിത് ഷാ പരിഹസിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയുടെ റാഞ്ചിയിലും മറ്റു സ്ഥലങ്ങളിലുമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഈ പരിശോധനകളിലാണ് 350 കോടിയിലേറെ രൂപ കണ്ടെത്തിയത്. ഒരു ഓപ്പറേഷനില്‍ രാജ്യത്തെ ഒരു ഏജന്‍സി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന പണമാണ്.
തങ്ങളുടെ അഴിമതി തുറന്നുകാട്ടപ്പെടുമെന്ന് പ്രതിപക്ഷം ഭയപ്പെടുന്നു. ജെഡിയു, ആര്‍ജെഡി, ഡിഎംകെ, എസ്പി എന്നിവരെല്ലാം നിശബ്ദരായി ഇരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.