പാല: പാലായിലെ നവ കേരള സദസ്സിൽ പാലായുടെ വികസനത്തിനായി മുറവിളികൂട്ടിയ തോമസ് ചാഴിക്കാടൻ എംപിയെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ശാസിച്ചത് ചാഴിക്കാടന്റെ കിരീടത്തിലെ പൊൻതൂവലായി മാറുന്നു. തന്റെ പ്രസംഗത്തിൽ ചേർപ്പുങ്കൽ പാലത്തിന്റെ വിഷയവും പാലാ സ്റ്റേഡിയത്തിന്റെ വികസന വിഷയവും സ്ഥലം എംപി കൂടിയായ തോമസ് ചാഴിക്കാടൻ ശക്തമായി ഉന്നയിക്കുകയായിരുന്നു. എന്നാൽ നവ കേരള സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്, കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ വരിഞ്ഞുമുറുക്കുന്ന നയങ്ങൾ ജനങ്ങളെ ബോധവാന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അത്തരമൊരു സദസ്സിൽ തോമസ് ചാഴിക്കാടൻ മറ്റു വിഷയങ്ങൾ ഉന്നയിച്ചത് ശരിയായില്ല എന്നുമായിരുന്നു പിണറായിയുടെ വിമർശനം. എന്നാൽ പിണറായിയുടെ വിമർശനമൊന്നും ചാഴിക്കാടന്റെ വികസന സ്വപ്നങ്ങളെ തല്ലിക്കൊടുത്തുവാൻ കഴിയുന്നതല്ല എന്നാണ് തോമസ് ചാഴിക്കാടനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കൊല്ലം പാർലമെന്റ്റ് ഇലക്ഷനിൽ എൻ കെ പ്രേമചന്ദ്രനെതിരെ പിണറായി വിജയൻ രൂക്ഷ വിമർശനങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുകയും ചെയ്തപ്പോഴും കേരള ജനത ഇരയോടൊപ്പമായിരുന്നു. പിന്നീട് ഒരിക്കൽ പോലും എൻ കെ പ്രേമചന്ദ്രനെ തോൽപ്പിക്കുവാൻ പിണറായിയുടെ സ്ഥാനാർഥികൾക്കായില്ല എന്നതാണ് ചരിത്രം നൽകുന്ന വസ്തുത. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദനെ കടലിലെ തിരയോടുപമിച്ച് അധിക്ഷേപിച്ചപ്പോഴും കേരളജനത ഇരയോടൊപ്പമായിരുന്നു. വിഎസ് അച്യുതാനന്ദന്റെ ജനപിന്തുണ വർദ്ധിച്ചു വരികയും അച്യുതാനന്ദന്റെ നേതൃത്വത്തിൽ കേരള ഭരണം സിപിഎം നേടുകയുമായിരുന്നു. പിണറായി വിജയനു പോലും മുഖ്യമന്ത്രിയാകുവാൻ കഴിഞ്ഞത് അച്യുതാനന്ദനെ മുന്നിൽ നിർത്തി അച്യുതാനന്ദന്റെ ജനപിന്തുണയാൽ ഭരണം നേടിയപ്പോൾ മാത്രമായിരുന്നു. ഇങ്ങനെ ചരിത്രത്തിൽ പിണറായിയുടെ ശകാരവർഷങ്ങൾക്ക് പാത്രമായിട്ടുള്ളവരെല്ലാം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കുകയും രാഷ്ട്രീയ വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പാലായിൽ നടന്ന നവ കേരള സദസ്സിൽ പിണറായിയുടെ ശകാരത്തിന് ഇരയായ തോമസ് ചാഴിക്കാടന്, വികസനത്തിനു വേണ്ടി നിലകൊണ്ട ജനപ്രതിനിധി എന്ന നിലയിൽ കൂടുതൽ ജനകീയനാവുകയാണ് ചെയ്തിരിക്കുന്നത്.