എറണാകുളം : മാര്‍പാപ്പായുടെ വിലക്കും, വത്തിക്കാന്റെ നിരോധനവും , സിനഡിന്റെ നടപടിയും അവഗണിച്ച് അതിരൂപതയിലെ ഭൂരിഭാഗം വൈദികര്‍ പൂര്‍ണ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു.
അതിരൂപതയില്‍ 328 പള്ളികളാണുള്ളത്. അതില്‍ 290 പള്ളികളിലും ക്രിസ്മസ് പാതിര കുര്‍ബാന സമ്പൂർണ ജനാഭിമുഖ കുര്‍ബാനയായിരുന്നു പല പള്ളികളിലും കുര്‍ബാന നടന്നത് പോലീസ് കാവലില്‍
അതിരുപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക അടക്കം പല പള്ളികളും അടഞ്ഞ് കിടക്കുകയാണ്. എറണാകുളം ചിറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന ചൊല്ലുന്നത് തടയാൻ ഒരു വിഭാഗം വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോലീസ് എത്തി കുര്‍ബാന മധ്യേ സിനഡ് അനുകൂലികളെ അറസ്റ്റ് ചെയ്ത് മാറ്റി. സീറോ-മലബാര്‍ സഭയിലെ കുര്‍ബാന അര്‍പ്പണ വിഭാഗിത പരിഹരിക്കുന്നതില്‍ മാര്‍പാപ്പയും പരാജയപ്പെട്ട സ്ഥിതിക്ക് എന്താണടുത്ത നടപടി എന്നറിയാൻ വത്തിക്കാനിലേക്ക് നോക്കിയിരിക്കുകയാണ് സഭാ നേതൃത്വം .
അതിരൂപതയിലെ മിക്ക ദേവാലയങ്ങളിലും , ഞായറാഴ്ച്ച അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററുടെ സര്‍ക്കുലറോ , പൊന്തിഫിക്കല്‍ ഡെലിറേറ്റിന്റെ കത്തോ വായിച്ചില്ല. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പായുടെ വിലക്ക് മറികടന്ന് ജനാഭിമുഖ കുര്‍ബാന നടത്തിയവര്‍ക്കെതിരെ എന്തു നടപടി ഉണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കടുത്ത നടപടി വത്തിക്കാൻ സ്വീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ എന്ത് നടപടി വന്നാലും നേരിടാൻ ഉറച്ചിരിക്കുകയാണ് വിമത വിഭാഗം വൈദികര്‍.