തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കല്‍ നടക്കുന്ന കാര്യമല്ലെന്നും എന്നാല്‍, നഷ്ടം കുറക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നും പുതിയ ഗതാഗത മന്ത്രിയും നടനുമായ കെ.ബി.
ഗണേഷ് കുമാര്‍. താഴെതട്ടില്‍ വരെ താൻ എങ്ങിനെയാണ് ചെലവ് ചുരുക്കുകയെന്ന് രണ്ടാഴ്ച കൊണ്ട് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
ഒരുപാട് കടം വാങ്ങി അശാസ്ത്രീയമായി ഉപയോഗിച്ചതും പാഴ്ചിലവുകളുമാണ് കെ.എസ്.ആര്‍.ടി.സിയെ നശിപ്പിച്ചത്. സ്പെയര്‍ പാര്‍ട്സുകള്‍ ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നഷ്ടം സംഭവിക്കുന്നുണ്ട്. അവിടെ അഴിമതിക്കും സാധ്യതയുണ്ട്. ഇതിന് കമീഷൻ വാങ്ങുന്ന ആശാൻമാരുണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായും പെൻഷനേഴ്സുമായും സ്വകാര്യബസ് ഉടമകളുമായും ഒക്കെ സംസാരിക്കും. അനാവശ്യമായി പ്രവര്‍ത്തിക്കുന്ന ലൈറ്റും ഫാനും ഓഫാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടല്‍ വേണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ഉമ്മൻ ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി കൊടുത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നെ ഒരു രീതിയിലും കേസിലേക്ക് വലിച്ചിഴയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരാളുടെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ല, അത് ഇഷ്ടവുമല്ല, അതിനൊന്നും സമയവുമില്ല. പലരും എന്ന വേട്ടയാടിയപ്പോള്‍ പോലും തിരിച്ച് ഒന്നും ചെയ്തിട്ടില്ല. സോളാര്‍ കേസില്‍ ഉമ്മക്ക് ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി നല്‍കിയ ആളാണ് ഞാൻ. അച്ഛൻ എന്നോട് പറഞ്ഞ കാര്യമാണ് ഞാനവിടെ പറഞ്ഞത്. ഞാനെന്റെ വീട്ടിലൊരു സോളാര്‍ പാനല്‍ വെച്ചു, അതിന് പൈസയും കൊടുത്തു. വേറൊരു ബന്ധവും സോളാറുമായി ഇല്ല.
ഇതൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് വളര്‍ച്ചയൊന്നും ഉണ്ടാകില്ല. ഇതൊക്കെ പറഞ്ഞ് നടക്കുന്നത് തന്നെ നാണക്കേടാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് പ്രതിപക്ഷം പറയുന്നതാണ്. കൊട്ടാരക്കര കോടതിയില്‍ കേസ് കൊടുത്തതും സാക്ഷി പറഞ്ഞതുമെല്ലാം കോണ്‍ഗ്രസുകാര്‍ തന്നെയാണ്” -ഗണേഷ് പറഞ്ഞു.