ന്യൂഡല്‍ഹി: 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ആക്‌ട് (സിഎഎ) ബില്ലിലെ നിയമങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൊവ്വാഴ്ച അറിയിച്ചു
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപരമായ പീഡനങ്ങള്‍ കാരണം, ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ (മുസ്ലിങ്ങള്‍ ഒഴികെ) മതക്കാര്‍ക്ക് ഇന്ത്യൻ പൗരത്വം അതിവേഗം ലഭിക്കാൻ സഹായിക്കുന്ന ബില്‍ 2019 ഡിസംബര്‍ 9ന് ലോക്സഭയും, രണ്ട് ദിവസത്തിന് ശേഷം രാജ്യസഭയും പാസാക്കിയിരുന്നു. പിന്നീട് 2019 ഡിസംബര്‍ 12ന് ബില്ലില്‍ രാഷ്ട്രപതിയും ഒപ്പിട്ടു.
നിയമം പാസാക്കിയ ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വിപുലീകരണത്തിനായി ശ്രമിക്കുകയാണ്. നിയമങ്ങള്‍ ഇപ്പോള്‍ തയ്യാറാണെന്നും ഓണ്‍ലൈൻ പോര്‍ട്ടലും നിലവിലുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. മുഴുവൻ പ്രക്രിയയും ഓണ്‍ലൈനിലായിരിക്കുമെന്നും അപേക്ഷകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോലും അപേക്ഷിക്കാമെന്നും ബന്ധപ്പെട്ടവൃത്തങ്ങള്‍ അറിയിച്ചു.
“സിഎഎയുടെ നിയമങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ പുറപ്പെടുവിക്കാൻ പോകുന്നു. ചട്ടങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞാല്‍, നിയമം നടപ്പാക്കാനും അര്‍ഹരായവര്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കാനും കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും തയ്യാറാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനാണ് സാധ്യതയെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. അപേക്ഷകര്‍ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം പ്രഖ്യാപിക്കണം. അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ല. 2014ന് ശേഷം അപേക്ഷിച്ച അപേക്ഷകരുടെ അഭ്യര്‍ത്ഥനകള്‍ പുതിയ നിയമങ്ങള്‍ അനുസരിച്ച് പരിവര്‍ത്തനം ചെയ്യും, ”ഉദ്യോഗസ്ഥര്‍ പറഞ്ഞു.
“1955ലെ പൗരത്വ നിയമപ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും പാഴ്സികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യൻ പൗരത്വം നല്‍കാൻ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്,” കേന്ദ്ര ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാളില്‍ ഒരു പാര്‍ട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി സിഎഎ നടപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു. “ദീദീ (പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി) സിഎഎയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ അഭയാര്‍ത്ഥി സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നു. സിഎഎ രാജ്യത്തെ നിയമമാണെന്നും ആര്‍ക്കും അതിനെ തടയാനാവില്ലെന്നും ഞാൻ വ്യക്തമാക്കട്ടെ. എല്ലാവര്‍ക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ഇത് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രതിബദ്ധതയാണ്,” ഷാ യോഗത്തില്‍ പറഞ്ഞു.
ജനങ്ങളെ മതപരമായി ധ്രുവീകരിക്കുന്ന ഈ നിയമനിര്‍മ്മാണം നടപ്പിലാക്കാൻ മോദി സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിന് ഒന്നിലധികം കാരണങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്. അസമും ത്രിപുരയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സിഎഎ നേരിടുന്ന ശക്തമായ എതിര്‍പ്പാണ് പ്രധാന കാരണങ്ങളിലൊന്ന്. നിയമനിര്‍മ്മാണം സംസ്ഥാനത്തിന്റെ ജനസംഖ്യാ ശാസ്ത്രത്തെ ശാശ്വതമായി മാറ്റുമെന്ന ഭയമാണ് അസമിലെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയത്. 1966 ജനുവരി ഒന്നിന് ശേഷം, 1971 മാര്‍ച്ച് 25ന് മുമ്പ് അസമിലേക്ക് വന്ന വിദേശ കുടിയേറ്റക്കാര്‍ക്ക് പൗരത്വം തേടാൻ അനുവദിക്കുന്ന, 1985ലെ അസം കരാറിന്റെ ലംഘനമായാണ് CAAയെ അസമുകാര്‍ കാണുന്നത്. സിഎഎ പ്രകാരം പൗരത്വം നീട്ടുന്നതിനുള്ള കട്ട് ഓഫ് തീയതി 2014 ഡിസംബര്‍ 31 ആണ്.
സിഎഎ ബില്ലിനെതിരായ പ്രതിഷേധം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. സിഎഎയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമര്‍പ്പച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മുന്നിലുണ്ട്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് മാത്രമാണ് നിയമം ബാധകമാകുന്നതെന്നും, മ്യാൻമറിലെ പീഡിപ്പിക്കപ്പെടുന്ന റോഹിങ്ക്യകളെയും ചൈനയില്‍ നിന്നുള്ള ടിബറ്റൻ ബുദ്ധമതക്കാരെയും ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും ഒഴിവാക്കുന്നതിനാല്‍, ഈ ബില്‍ ഏകപക്ഷീയമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇതിന് നല്‍കിയ മറുപടി, “2019ലെ സിഎഎ ആക്‌ട് ബില്ലിലെ വര്‍ഗീകരണം, മതത്തെ ആധാരമാക്കിയല്ലെന്നും, അയല്‍രാജ്യങ്ങളിലെ മതരാഷ്ട്രങ്ങളിലെ മതവിവേചനത്തെ ആധാരമാക്കി ആണ്. നിയമനിര്‍മ്മാണം ലോകമെമ്പാടുമുള്ള പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമല്ല. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സാധ്യമായ പീഡനങ്ങളെക്കുറിച്ച് ഇന്ത്യൻ പാര്‍ലമെന്റ് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
സിഎഎ ഒരു പൊതുമാപ്പിന്റെ സ്വഭാവത്തില്‍, നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേക സമുദായങ്ങള്‍ക്ക് വ്യക്തമായ ആനുകൂല്യം നല്‍കാൻ ശ്രമിക്കുന്ന ഒരു നല്ല നിയമനിര്‍മ്മാണമാണ്. നിര്‍ദ്ദിഷ്ട രാജ്യങ്ങളില്‍ (പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്) നിലവിലുള്ള ഒരു പ്രത്യേക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു പ്രത്യേക ഭേദഗതിയാണ് സിഎഎ.
ഈ രാജ്യങ്ങളിലെ ഭരണഘടനയുടെ പശ്ചാത്തലത്തില്‍ മതത്തിന്റെ പേരിലുള്ള പീഡനം, അത്തരം വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത രാജ്യങ്ങളിലെ യഥാര്‍ത്ഥ സാഹചര്യമനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയേക്കാവുന്ന ഭീതി പല സംസ്ഥാനങ്ങള്‍ക്കുമുണ്ട്. കഴിഞ്ഞ ഏഴ് ദശാബ്ദക്കാലത്തെ പ്രസ്തുത പ്രശ്നങ്ങള്‍ പാര്‍ലമെന്റ് മനസ്സിലാക്കുകയും മൂന്ന് പ്രത്യേക രാജ്യങ്ങളിലെ അംഗീകൃത ന്യൂനപക്ഷ വിഭാഗത്തെ പരിഗണിക്കുകയും ചെയ്ത ശേഷമാണ് ഇപ്പോഴത്തെ ഭേദഗതി നടപ്പിലാക്കിയത്,” എന്നായിരുന്നു.