ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. നടത്തുന്നത് ആര്‍ എസ് എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്. പ്രധാനമന്ത്രി നേരിട്ടെത്തി പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് നേരത്തെ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചിരുന്നു.
ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ഥ ട്രസ്റ്റ് ഇവരെ നേരില്‍ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്. ചടങ്ങിനെ ബിജെപിയും ആര്‍ എസ് എസും രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നും നിര്‍മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്നും വിലയിരുത്തിയാണ് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
പ്രതിപക്ഷ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സമയം ആവശ്യപ്പെടുകയായിരുന്നു