കോഴിക്കോട്: പണ കുടിശ്ശികമൂലം തപാല്‍ വകുപ്പിന്‌ആ ർ.സിയും ലൈസൻസും അയക്കാൻ കഴിയാതെ മോട്ടോർ വാഹന വകുപ്പ്. വിവിധ ആർ.ടി.ഒ ഓഫിസുകളില്‍ പണമടച്ച് അപേക്ഷ നല്‍കിയ ആയിരക്കണക്കിനാളുകള്‍ക്കാണ് ആർ.സിയും ലൈസൻസും ലഭിക്കാനുള്ളത്.
വണ്ടിയുടെ ഉടമസ്ഥാവകാശം ഓണ്‍ലൈനില്‍ മാറ്റാൻ അപേക്ഷ നല്‍കി ഫീസും തപാല്‍ ചാർജും അടച്ചാണ് മാസങ്ങളുടെ കാത്തിരിപ്പ്. ആർ.സി ബുക്ക് പ്രിന്റിങ്ങിനും സ്മാർട്ട് കാർഡിനും ഉള്‍പ്പെടെയാണ് തുക അടച്ചത്.
ഉടമസ്ഥാവകാശം മാറ്റിയവർ പേര് മാറ്റി ആർ.സി പ്രിന്റ് എടുത്തില്ലെങ്കില്‍ ഇൻഷുറൻസ് ചേർക്കാനോ ആർ.സി ഒറിജിനല്‍ ഇല്ലാത്തതുകൊണ്ട് ഉടമകള്‍ക്ക് ഇൻഷുറൻസില്‍ പേര് മാറ്റാനോ കഴിയില്ല. ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് പൊലീസും വാഹന വകുപ്പും പിഴ ഈടാക്കുന്നതു വേറെയും.
ഉടമകള്‍ ബന്ധപ്പെടുന്ന സമയത്ത് വിവിധ ഓഫിസുകളില്‍നിന്ന് വിവിധ കാരണങ്ങളാണ് പറയുന്നത്. അധികൃതരുടെ അനാസ്ഥയാണ് ഉടമകള്‍ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ് അപേക്ഷകർ പറയുന്നത്. പണം വാങ്ങിവെച്ചിട്ടും രേഖകള്‍ നല്‍കാതിരിക്കുന്നത് ഗുരുതര കുറ്റമാണെന്നാണ് വിലയിരുത്തല്‍. സേവനാവകാശ നിയമപ്രകാരം 10 ദിവസത്തിനുള്ളില്‍ കിട്ടേണ്ട സേവനമാണ് മാസങ്ങള്‍ പിന്നിട്ടിട്ടും ലഭിക്കാതിരിക്കുന്നത്.