കോഴിക്കോട് : ‘ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാർഡുയർത്തി കോഴിക്കോട് എൻ.ഐ.ടി ക്യാമ്ബസില്‍ പ്രതിഷേധിച്ച ബിടെക് വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് എൻ.ഐ.ടിയിലേക്ക് എസ്.എഫ്.ഐ മാർച്ച്.
പ്രവർത്തകരും പോലീസുമായുണ്ടായ സംഘർഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്.
അയോധ്യാ ക്ഷേത്ര പ്രതിഷ്ഠാ ദിനം ഉത്തർപ്രദേശില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ എബിവിപി പ്രവർത്തകരുടെ നേതൃത്വത്തില്‍ ക്യാമ്ബസില്‍ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ മലയാളി വിദ്യാർത്ഥി പ്ലക്കാർഡ് പിടിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോള്‍ എബിവിപി പ്രവർത്തകർ മർദ്ദിച്ചിരുന്നു.
ജനുവരി 22 ന് തീർത്തും ജനാധിപത്യപരമായി പ്രതിഷേധിച്ച വൈശാഖിനെ ‘ ജയ് ശ്രീറാം ‘ മുഴക്കി ആക്രമിച്ച വിദ്യാർത്ഥികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാതെ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്ത എൻ.ഐ.ടി അധികൃതരുടെ സമീപനം അംഗീകരിക്കാനാവാത്തതാണ്. വൈശാഖിനെതിരെയെടുത്ത നടപടി ഉടൻ പിൻവലിച്ചില്ലെങ്കില്‍ എൻ.ഐ.ടി ക്യാമ്ബസില്‍ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.