കൊച്ചി: അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിയപ്പോള്‍ ഇന്നലെ പലരും ഞെട്ടി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ തുകയാണെന്ന് തെറ്റിദ്ധരിച്ചവരും നിരവധി.
വാസ്തവം തേടി ബാങ്കുകളിലേക്ക് ഫോണ്‍വിളി എത്തിയപ്പോഴാണ് ജീവനക്കാർ പോലും വിവരം അറിഞ്ഞത്. അക്കൗണ്ട് ഉടമകളില്‍ നിന്ന് അധികമായി പിരിച്ച ഫീ ബാങ്കുകള്‍ തിരിച്ചുനല്‍കിയതായിരുന്നു സംഗതി!
മൂന്നു മാസക്കാലയളവിലെ ബാങ്ക് ഇടപാടുകള്‍ നിശ്ചിത പരിധി കവിഞ്ഞാല്‍ ബാങ്കുകള്‍ ഫീ ഈടാക്കാറുണ്ട്. യു.പി.ഐ ഇടപാടുകളെയും ബാങ്ക് ഇടപാടുകളായി പരിഗണിച്ച് വാണിജ്യ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഇത്തരത്തില്‍ ഫീ പിരിച്ചിരുന്നു. എന്നാല്‍, യു.പി.ഐ വഴി നടത്തിയ പേയ്മെന്റുകള്‍ ബാങ്ക് ഇടപാടുകളായി കണക്കാക്കരുതെന്ന് റിസർവ് ബാങ്ക് ഈയിടെ നിർദ്ദേശിച്ചു. തുടർന്ന് പല ബാങ്കുകളും ഈടാക്കിയ ഫീ തിരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. മാസാവസാനം അപ്രതീക്ഷിതമായി വലിയ തുക അക്കൗണ്ടില്‍ എത്തിയതോടെയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്നലെ നൂറ് രൂപ മുതല്‍ ആയിരങ്ങള്‍ വരെ ലഭിച്ചു. പൊതു, സ്വകാര്യ ബാങ്കുകളും വരും ദിവസങ്ങളില്‍ ഈ തുക തിരിച്ചുനല്‍കുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറഞ്ഞു.
യു.പി.ഐ ഇടപാടുകള്‍ക്ക് പ്രിയമേറും
യു.പി.ഐ പേയ്മെന്റുകളെ ബാങ്ക് ഇടപാടുകളായി കണക്കാക്കാൻ കഴിയില്ലെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഈ മേഖലയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കും. ഇതോടെ യു.പി.ഐ ഇടപാടുകള്‍ പൂർണമായും സൗജന്യമാകും. ജനുവരി ഒന്ന് മുതല്‍ യു.പി.ഐ ഇടപാടുകളില്‍ റിസർവ് ബാങ്ക് കൊണ്ടുവന്ന മാറ്റങ്ങളാണ് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമാകുന്നത്.