ന്യൂഡല്‍ഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷം പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറി.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നിയമനകത്തുകള്‍ കൈമാറിയത്. ഇതോടൊപ്പം രാജ്യതലസ്ഥാനത്ത് നിർമിക്കുന്ന കര്‍മയോഗി ഭവന്റെ ശിലാസ്ഥാപനവും മോദി നിർവഹിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഉന്നമനത്തിനുമായാണ് കര്‍മയോഗി ഭവന്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്.
യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗത്തിലാണ് നടത്തുന്നതെന്ന് മോദി പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടിവന്നിരുന്നതായും മോദി പറഞ്ഞു. ഈ കാലതാമസം കണ്ടാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ ത്വരിത ഗതിയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു
രാവില പത്തരമുതല്‍ ഒരുലക്ഷം പേർക്ക് പ്രധാനമന്ത്രി നിയമനക്കത്തുകള്‍ കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
രാജ്യത്താകമാനം 47 കേന്ദ്രങ്ങളിലായി റോസ്ഗര്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ റിക്രൂട്ട്മെന്‍റ് സുഗമമാക്കുന്നതിനായാണിത്. റവന്യൂ, ആഭ്യന്തരം, ഉന്നത വിദ്യാഭ്യാസം, ആണവോര്‍ജം, പ്രതിരോധം, സാമ്ബത്തിക സേവനം, ആരോഗ്യ- കുടുംബക്ഷേമം, പട്ടികവര്‍ഗം, റെയില്‍വേ എന്നീ വകുപ്പുകളിലേക്കാണ് റിക്രൂട്ട്മെന്‍റ് നടത്തുന്നത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ അവരുടെ പങ്കാളിത്തത്തിനും അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും റോസ്ഗർ മേള ലക്ഷ്യവെക്കുന്നു.