Sat. Apr 20th, 2024

ഡോ: വന്ദനാദാസ്‌ കൊലക്കേസില്‍ ഇനി അന്വേഷണമില്ല: മുഖ്യമന്ത്രി

By admin Feb 15, 2024
Keralanewz.com

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ആതുരസേവനത്തിനിടെ ഡോ. വന്ദന ദാസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇനി ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷം ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്‌താവിച്ചു.

എല്ലാ കാര്യങ്ങളും കൃത്യമായി അനേ്വഷിച്ചാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.
പ്രത്യേകിച്ചു പരാതികള്‍ ഇല്ലാത്തതാണ്‌. ഇനി ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അനേ്വഷണം ഈ കാര്യത്തില്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മോന്‍സ്‌ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രദ്ധക്ഷണിക്കലില്‍ ഉന്നയിച്ച കാര്യങ്ങള്‍ കേരളത്തിന്റെ പൊതു സമൂഹത്തിനു നല്ലതുപോലെ ധാരണയുള്ളതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഡോ. വന്ദന ദാസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അനേ്വഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ചെയ്യേണ്ട നടപടികള്‍ ഒരു കാലതാമസവും ഇല്ലാതെ ചെയ്‌തിട്ടുണ്ട്‌.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍തന്നെ പോലീസ്‌ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോ. വന്ദന ദാസ്‌ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ്‌ മേധാവിയടക്കമുള്ള ഡോക്‌ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ്‌ കാര്‍ഡിയോ തൊറാസിക്‌ സര്‍ജന്റെ സേവനമുള്‍പ്പെടെ വിദഗ്‌ധചികിത്സ ലഭ്യമാക്കുന്നതിന്‌ ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ്‌ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്‌. സംഭവസ്‌ഥലത്തുവെച്ച്‌ പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡും ചെയ്‌തു.
തുടര്‍ന്ന്‌ കേസില്‍ സമഗ്രമായ അനേ്വഷണം ഉറപ്പാക്കുന്നതിന്‌ കേസനേ്വഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറിയിരുന്നു. വ്യക്‌തമായ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച്‌ കാര്യക്ഷമമായും സമയബന്ധിതമായും അനേ്വഷണം പൂര്‍ത്തിയാക്കിയാണ്‌ കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌.
ഇതിനിടെയാണ്‌ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍, കേസനേ്വഷണം തൃപ്‌തികരമല്ലെന്നും കേസ്‌ സി.ബി.ഐക്ക്‌ വിടണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. ഇതിനോടകം അനേ്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റ്‌ പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും കേരള ഹൈക്കോടതി ഹര്‍ജി നിരസിച്ചു. ആ ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ സി.ബി.ഐ അനേ്വഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിടണമെന്നാണ്‌ ശ്രദ്ധക്ഷണിക്കലില്‍ ആവശ്യപ്പെടുന്നത്‌. എന്തടിസ്‌ഥാനത്തിലാണ്‌ ഈ ഉത്തരവിടുക എന്നറിയില്ല.
ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സമഗ്ര മെഡിക്കോ ലീഗോ പ്രോട്ടോകോളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post