മലപ്പുറം: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുസ്ലീംലീഗും കോണ്‍ഗ്രസും തമ്മില്‍ ഇതുവരെ ധാണയായിട്ടില്ലെന്ന് പി.കെ.
കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്തു എന്ന് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. ലോക്സഭാ സീറ്റിന്റെ കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും രാജ്യസഭാ സീറ്റിന്റെ കാര്യത്തിലല്ലെന്നും പറഞ്ഞു.
രാജ്യസഭാ സീറ്റിനെ പറ്റി ചർച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു ചർച്ചയും നടക്കുന്നില്ല. സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചർച്ച പൂർത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ്സ് നേരത്തേ തന്നെ അറിയിച്ചിരുന്നു. പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം .
ലോക്സഭാ സീറ്റ് കൂടുതല്‍ നല്‍കാനാകില്ലെന്നും പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുമാണ് ലീഗിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന വിവരമെന്നണ് സൂചന. ഇതില്‍ ഇടിയും സമദാനിയും സീറ്റ് പരസ്പരം മാറിയേക്കുമെന്നും വിവരമുണ്ട്. ഇടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മലപ്പുറം സീറ്റ് നല്‍കാനാണ് ആലോചന. എന്നിരുന്നാലും മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ചർച്ച പൂര്‍ണ്ണമായും വഴിമുട്ടിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവും സാദിഖലി തങ്ങളും ഫോണ്‍ വഴി ചർച്ച നടത്തുന്നുണ്ട്. യൂഡിഎഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.