Thu. Apr 25th, 2024

ആഗോള കോവിഡ് -19 വാക്‌സിനുകള്‍ തലച്ചോര്‍, രക്തം, ഹൃദയം എന്നിവയെ ബാധിക്കുന്നു: ഏറ്റവും പുതിയ പഠന വിവരങ്ങള്‍ പുറത്ത്

By admin Feb 23, 2024
Keralanewz.com

ന്യൂയോര്‍ക്ക് : കോവിഡ് വാക്‌സിനേഷന്‍ മനുഷ്യ ശരീരത്തിലെ പതിമൂന്നോളം രോഗാവസ്ഥകളെ നേരിയ തോതില്‍ വഷളാക്കുന്നുവെന്ന് കണ്ടെത്തല്‍.

ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബല്‍ വാക്‌സിന്‍ ഡേറ്റ നെറ്റ് വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വാക്‌സിനേഷന്‍ മനുഷ്യ ശരീരത്തിലെ മസ്തിഷ്‌കം, ഹൃദയം, രക്തം എന്നിവയവുമായി ബന്ധപ്പെട്ട് അപൂര്‍വം ചിലരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയത്.

വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍ , മോഡേണ, ആസ്ട്രസെനക തുടങ്ങിയ കമ്ബനികളുടെ വാക്‌സിനുകള്‍ സ്വീകരിച്ച 90 ദശലക്ഷം ആളുകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വാക്‌സിന്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. അര്‍ജന്റീന, ഫിന്‍ലന്‍ഡ്, കാനഡ, ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെയാണ് പഠനത്തിനായി പരിഗണിച്ചത്.

റിപ്പോര്‍ട്ട് അനുസരിച്ച്‌ വാക്‌സിനേഷന്‍ മനുഷ്യന്റെ ഹൃദയവും, രക്തവുമായി ബന്ധപ്പെട്ട ചില രോഗങ്ങളില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാക്കിയതായി കണ്ടെത്തി. ഫൈസര്‍ – ബയോഎന്‍ടെക്കിന്റെയും, മൊഡേണയുടെയും എംആര്‍എന്‍എ വാക്‌സിനുകളുടെ ഒന്നും, രണ്ടും, മൂന്നും ഡോസുകള്‍ സ്വീകരിച്ചവരില്‍ ഹൃദയത്തിന് വീക്കമുണ്ടാകുന്ന അവസ്ഥ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മൊഡേണയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷമാണ് ഈ അവസ്ഥ പലരിലും ഉണ്ടായിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസ്ട്രസെനകയുടെ മൂന്നാമത്തെ ഡോസ് സ്വീകരിച്ചവരില്‍ ഹൃദ്രോഗമായ പെരികാര്‍ഡിറ്റിസിന്റെ സാധ്യത 6.9 മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തി. മൊഡേണയുടെ ആദ്യത്തെയും, നാലാമത്തെയും ഡോസ് സ്വീകരിച്ചവരില്‍ യഥാക്രമം 1.7 മടങ്ങും 2.6 മടങ്ങുമായി രോഗ സാധ്യത വര്‍ധിച്ചു.

കൂടാതെ ആസ്ട്രസെനകയുടെ ഡോസുകള്‍ സ്വീകരിച്ചവരില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യതയുള്ളതയും ഒപ്പം രക്തം കട്ട പിടിക്കാനുള്ള സാധ്യത 3.2 മടങ്ങ് വര്‍ധിച്ചതായും കണ്ടെത്തി. മൊഡേണയുടെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആക്യൂട്ട് ഡെസിമിനേറ്റഡ് എന്‍സഫലോമൈലിറ്റിസിനുള്ള സാധ്യത 3.8 മടങ്ങും ആസ്ട്രസെനകയുടെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇത് 2.2 മടങ്ങ് വര്‍ധിച്ചതായും കണ്ടെത്തി.

ഇന്ത്യയില്‍ കോവിഡിനെ അതിജീവിച്ചവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തിനിടെ പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റുകള്‍, ആറ് മിനിട്ടുള്ള വാക്കിങ് ടെസ്റ്റ്, ചെസ്റ്റ് റേഡിയോഗ്രാഫി എന്നിവയുടെ അടിസ്ഥാനത്തില്‍ 207 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പഠന റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Facebook Comments Box

By admin

Related Post