കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനും റെയ്ഡുകളിലൂടെയും മറ്റും തന്‍റെ പ്രശസ്തിക്ക് കളങ്കം വരുത്താനുമുള്ള ഗൂഢാലോചനക്കുമുള്ള ഉചിതമായ മറുപടിയായിരിക്കും കൃഷ്ണനഗർ ലോക്‌സഭാ സീറ്റിലെ വിജയമെന്ന് മഹുവ പറഞ്ഞു.
ഭരണഘടനാപരമായ ജനാധിപത്യത്തിന് മരണമണി മുഴക്കാൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇന്ത്യ ഫാഷിസ്റ്റുകള്‍ക്ക് നശിപ്പിക്കാൻ കഴിയാത്തത്ര മഹത്തായ രാജ്യമാണെന്ന് മഹുവ പറഞ്ഞു. ഇ.ഡിയും സി.ബി.ഐയും ബി.ജെ.പിയുടെ രാഷ്ട്രീയ ഏജന്‍റുമാരായി പ്രവർത്തിക്കുന്നുവെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും മഹുവ അഭിപ്രായപ്പെട്ടു. മണ്ണിന്‍റെ മകളായതുകൊണ്ടാണ് ബി.ജെ.പി പ്രചരിപ്പിച്ച കാര്യങ്ങളെകാള്‍ ഉപരിയായി ജനങ്ങള്‍ തന്നില്‍ വിശ്വാസമർപ്പിക്കുന്നതെന്ന് മഹുവ വ്യക്തമാക്കി.
തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും ബി.ജെ.പി സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര അടുത്തിടെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.