മലപ്പുറം: വയനാട്ടിലെ ‘പതാക വിവാദ’ത്തില്‍ വിമര്‍ശനവുമായി മന്ത്രി വി അബ്ദുറഹിമാൻ. മുസ്‌ലിം ലീഗിന്റെ പതാക ഉയർത്തിപ്പിടിച്ചാല്‍ എന്ത് നഷ്ടം വരും എന്ന് അദ്ദേഹം ചോദിച്ചു.
എത്രയോ വർഷങ്ങളായി കോണ്‍ഗ്രസിന്റെ ഘടക കക്ഷിയാണ് ലീഗ്. ബിജെപിക്കും, ആർ എസ് എസിനും അതൃപ്തി ഉണ്ടാകുന്നത് ചെയ്യില്ലെന്ന നിർബന്ധ ബുദ്ധിയാണ് കോണ്‍ഗ്രസിന്റേത് എന്ന് മന്ത്രി വിമർശിച്ചു.
പതാകകള്‍ ഉയർത്താൻ ലീഗിന് സ്വാതന്ത്ര്യം ഇല്ല. കേരളത്തില്‍ ഉയർത്താൻ കഴിയാത്ത പതാക ഉത്തരേന്ത്യയില്‍ എങ്ങനെ ഉയർത്തും. ഇതിനു മുൻപ് കോണ്‍ഗ്രസ്, ലീഗിന്റെ തൊപ്പി ഊരിച്ചിട്ടുണ്ട്.
സിഎച്ച് മുഹമ്മദ് കോയയുടെ തൊപ്പി ഊരിയ കഥകള്‍ ഉണ്ട്. അന്ന് തൊപ്പി ആണെങ്കില്‍ ഇന്ന് കൊടിയാണ്. ഇത് മനസിലാകാനുള്ള സാമാന്യ ബുദ്ധി ലീഗ് പ്രവർത്തകർക്ക് ഇല്ലാതെ പോയി.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളിലെ വിശ്വാസ്യത കുറവ് ജനങ്ങള്‍ക്ക് ബോധ്യമായി. കൃത്യമായി നിലപാട് എടുക്കാൻ രണ്ടു കക്ഷികള്‍ക്കും കഴിയുന്നില്ല.
വയനാട് കണ്ടത് ഏറ്റവും വലിയ ഉദാഹരണമാണ്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസ്, ലീഗ് പതാകകള്‍ ഉയർത്താൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പില്‍ ഇത്തവണ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.