ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി നേതാവ് സഞ്ജയ് സിങ്. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആറുമാസം ജയിലിലായിരുന്നു സഞ്ജയ് സിങ്.
കേജ്‌രിവാളിനെതിരെ മൊഴി നല്‍കാൻ രാഘവ് മകുന്ദയെ പ്രേരിപ്പിച്ചെന്നും മൊഴി നല്‍കിയതിനു പകരമായി രാഘവിന്റെ പിതാവ് മകുന്ദ റെഡ്ഡിക്ക് തിരഞ്ഞെടുപ്പില്‍ എൻഡിഎ സീറ്റ് നല്‍കിയെന്നും സഞ്ജയ് ആരോപിച്ചു. സെപ്റ്റംബർ 16ന് മകുന്ദ റെഡ്ഡിയെ ഇഡി ആദ്യം ചോദ്യം ചെയ്തപ്പോള്‍ അയാള്‍ സത്യം പറഞ്ഞിരുന്നു. കേജ്‌രിവാളിനെ കണ്ടോയെന്ന ഇഡിയുടെ ചോദ്യത്തിന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി കേജ്‌രിവാളിനെ കണ്ടെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്.തുടർന്ന് മകുന്ദയുടെ മകൻ അറസ്റ്റിലായി. മകൻ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞു . ഇതോടെ മകുന്ദ മൊഴിമാറ്റി പറഞ്ഞു എന്നാണ് സഞ്ജയ് പറയുന്നത്. അഞ്ചുമാസത്തെ ജയില്‍ വാസത്തെ തുടർന്ന് കേജ്‌രിവാളിനെതിരെ രാഘവ് മൊഴി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മകുന്ദ റെഡ്ഡിയുടെ ചിത്രവും സഞ്ജയ്സിംഗ് പങ്കുവച്ചു.