മലയാളി യുവാവിനെതിരെ മുൻ കാമുകി നല്‍കിയ ബലാത്സംഗക്കേസ് സുപ്രീം കോടതി റദ്ദാക്കി. യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയില്‍ തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീം കോടതി കേസ് റദ്ദാക്കിയത്.
ചെങ്കല്‍പ്പേട്ട് സെഷൻസ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
ചെന്നൈയിലെ പഠനകാലത്ത് കാമുകനായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവ് 150ലേറെ തവണ തന്നെ പീഡിപ്പിച്ചുവെന്നതായിരുന്നു യുവതിയുടെ പരാതി. 2006 – 2010 കാലത്ത് എഞ്ചിനീയറിംഗ് പഠിക്കുമ്ബോള്‍ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം ബെംഗളുരുവില്‍ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടർന്നു. എന്നാല്‍ പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഇതോടെ യുവതി തമിഴ്നാട് പൊലീസില്‍ പീഡന പരാതി നല്‍കി.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നല്‍കിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പില്‍ നിന്ന് പിന്മാറി. ഇതോടെ കേസില്‍ തുടരാൻ യുവതി തീരുമാനിച്ചു. കേസിനിടെ യുവാവ് ജോലി സംബന്ധമായി ദുബായിലേക്ക് പോയി. തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. തുടർന്ന് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു.