കശ്മീർ: കശ്മീരില്‍ സമാധാനം പുന:സ്ഥാപിച്ചും, വികസനത്തിന് തുടക്കമിടുകയും ചെയ്ത് കൊണ്ട് നരേന്ദ്രമോദി സർക്കാർ ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഈ വിശ്വാസം കശ്മീരില്‍ താമരകളായി വിരിയുമെന്നും അദ്ദേഹം പറഞ്ഞു. ” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഈ സർക്കാർ പാകിസ്താൻ സ്‌പോണ്‍സേഡ് തീവ്രവാദത്തെ കശ്മീരില്‍ നിന്ന് ഇല്ലാതാക്കി. ഇന്ന് അവിടെ കല്ലേറുകള്‍ നടക്കുന്നില്ല. കശ്മീരില്‍ ആർട്ടിക്കിള്‍ 370 റദ്ദാക്കി. യുവാക്കളുടെ കൈകളില്‍ കല്ലുകള്‍ക്ക് പകരം ലാപ്‌ടോപ്പുകള്‍ ഇടം പിടിച്ചു.
കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറൻസ്, പിഡിപി എന്നീ മൂന്ന് പാർട്ടികളും കശ്മീരിനെ പരമാവധി ചൂഷണം ചെയ്തു. ജമ്മു കശ്മീരില്‍ ജനാധിപത്യം നടപ്പാക്കാൻ അവർ അനുവദിച്ചില്ല. ഈ പാർട്ടികളുടെ നേതൃത്വത്തില്‍ വന്ന സർക്കാർ യുവാക്കള്‍ക്ക് തോക്കുകള്‍ നല്‍കി, വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി അവരെ കൊലപ്പെടുത്തി. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് വികസനം നടപ്പിലാക്കാനും, സമാധാനം പുന:സ്ഥാപിക്കാനുമാണ് മോദി സർക്കാർ ശ്രമിച്ചത്.
ജനങ്ങളുടെ ക്ഷേമത്തിനാണ് മോദി സർക്കാർ എല്ലാക്കാലത്തും പ്രാധാന്യം കൊടുത്തത്. കഴിഞ്ഞ 70 വർഷത്തെ ഭീകരവാദ പ്രവർത്തനങ്ങളിലൂടെ കശ്മീർ എല്ലാ മേഖലകളിലും പിന്നിലായി. എന്നാല്‍ അവിടെ വികസനം കൊണ്ടുവന്നത് നരേന്ദ്രമോദിയാണ്. ആർട്ടിക്കിള്‍ 370 റദ്ദാക്കി. ഇന്ന് കശ്മീരില്‍ എല്ലായിടത്തും ത്രിവർണ പതാക ആകാശത്തില്‍ ഉയരെ പറക്കുകയാണ്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങളും രണ്ട് പതാകകളും ഉണ്ടാകരുതെന്ന ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്‌നം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അവകാശങ്ങള്‍ പുന:സ്ഥാപിക്കുക കൂടിയാണ് ഇവിടെ ചെയ്തതെന്നും” അമിത് ഷാ പറയുന്നു.