കോട്ടയം: കയറ്റത്തിൽ അറവുമാടുകളുമായി പോയ പിക്കപ്പ് വാനിന്റെ മുൻ ടയറുകൾ പൊങ്ങി. ആളപായമില്ല. മൃഗങ്ങളും സുരക്ഷിതമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30-ന് ലോഗോസ് ജങ്‌ഷനിലായിരുന്നു സംഭവം.
പൊള്ളാച്ചി സ്വദേശികളായ പ്രതാപ് കുമാർ (27), ശിവകുമാർ (39) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പൊള്ളാച്ചിയിൽനിന്ന് തൃശ്ശൂരിലെത്തി, അവിടെനിന്ന് കോട്ടയം കറുകച്ചാലിലുള്ള അറവുശാലയിലേക്ക് പോകവേയാണ് അപകടമുണ്ടായത്. വാഹനത്തിനുള്ളിൽ തടി കെട്ടി വേർതിരിച്ച് അറവുമാടുകൾക്ക് സുരക്ഷയൊരുക്കിയിരുന്നില്ല. അതിനാൽ, വാഹനം കയറ്റം കയറവേ മുൻപിൽ നിന്ന അറവുമാടുകൾ പുറക്ഭാഗത്തേക്ക് ഊർന്നിറങ്ങി. പുറക് ഭാഗത്ത് ഭാരം വർധിച്ചതോടെ വാഹനത്തിന്റെ മുൻടയറുകൾ പൊങ്ങുകയായിരുന്നു.
സംഭവം കണ്ട വഴിയാത്രക്കാർ വിളിച്ചറിയിച്ചതിനെത്തുടർന്ന് കോട്ടയം അഗ്നിരക്ഷാസേന സ്റ്റേഷൻ ഒാഫീസർ അനൂപ് പി.രവീന്ദ്രന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. വാഹനത്തിന്റെ ബോണറ്റിന്റെ മുകളിൽ കയറി ഭാരം തുല്യതയിലെത്തിക്കാൻ ശ്രമിച്ചു. ആ ശ്രമം വിജയിച്ചപ്പോൾ എമർജൻസി ഫയർ ടെൻഡറിൽ കയർ കെട്ടി, അപകടത്തിൽപ്പെട്ട വാൻ കളക്ടറേറ്റിന് സമീപത്തെ നിരപ്പായ റോഡിലേക്ക് വലിച്ചുനീക്കി.
യാതൊരു സുരക്ഷയുമില്ലാത്ത തരത്തിൽ വാഹനത്തിൽ അറവുമാടുകളെ കുത്തിനിറച്ച് യാത്ര ചെയ്തതിനാലാണ് വാൻ അപകടത്തിൽപ്പെട്ടതെന്ന് സേനാംഗങ്ങൾ പറഞ്ഞു.